9th IDSFFK BLOG

(Maintained by IDSFFK Media Cell)

Tuesday 14 June 2016

ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള: മത്സരവിഭാഗത്തില്‍ കൂടുതല്‍ അന്തര്‍ദേശീയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണം-സ്പീക്കര്‍


കേരള രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ കൂടുതല്‍ അന്തര്‍ദേശീയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍ദ്ദേശിച്ചു. മേളയിലെ വന്‍ ജനപങ്കാളിത്തം നമ്മുടെ സാംസ്‌കാരിക നിലവാരത്തിന്റെ ഉയര്‍ച്ചയാണ് കാണിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒന്‍പതാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേളയിലെ വിവിധ വിഭാഗങ്ങളിലെ മികച്ച ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരവും അദ്ദേഹം വിതരണം ചെയ്തു.

വൈഡ് റിലീസ് ചെയ്യുന്നത് ഗ്രാമങ്ങളിലേക്ക് കൂടുതല്‍ ചലച്ചിത്രങ്ങള്‍ എത്തുന്നതിന് സഹായിക്കുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ അഭിപ്രായപ്പെട്ടു. ലോകമെമ്പാടും ഈ മേഖലയില്‍ നടക്കുന്ന നൂതനമാറ്റങ്ങള്‍ പ്രേക്ഷകര്‍ക്കായി അവതരിപ്പിക്കാന്‍ സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് സാധിച്ചുവെന്ന് മന്ത്രി പറഞ്ഞു. ഡോക്യുമെന്ററികളിലൂടെയും ഹ്രസ്വചിത്രങ്ങളിലൂടെയും വിവിധ ദേശങ്ങളിലെ കാഴ്ചകളാണ് തിരശ്ശീലയില്‍ പ്രേക്ഷകര്‍ കണ്ടതെന്നും മനുഷ്യരുടെയും പരിസ്ഥിതിയുടെയും വന്യജീവികളുടെയുമൊക്കെ പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും തൊട്ടറിയാനുള്ള അവസരമാണ് ഇത്തരം മേളകള്‍ നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ പ്രബുദ്ധമായ പ്രേക്ഷകസംസ്‌കാരത്തിന് കരുത്തേകാന്‍ ഈ മേളയ്ക്കു കഴിഞ്ഞുവെന്നത് സന്തോഷകരമാണെന്നും മന്ത്രി പറഞ്ഞു.

സമാപനച്ചടങ്ങില്‍ സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ്ജ്, ജൂറി അംഗങ്ങളായ കമല്‍ സ്വരൂപ്, കെ.യു. മോഹനന്‍, വിനോദ് സുകുമാരന്‍, ബാര്‍ബറ ലോറെ, നിഷിത ജെയിന്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി. രാജീവ്‌നാഥ്, സെക്രട്ടറി സി.ആര്‍. രാജ്‌മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങിനുശേഷം പുരസ്‌കാരം നേടിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

മികച്ച ക്യാമ്പസ് ചിത്രത്തിനുള്ള പുരസ്‌കാരം കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്ട്‌സിലെ അജയ് ആന്റണി ആലുങ്കല്‍ സംവിധാനം ചെയ്ത തിലക് സ്വന്തമാക്കി. പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് മികച്ച ക്യാമ്പസ് ചിത്രത്തിനുള്ള പുരസ്‌കാരം കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്ട്‌സിലെ അജയ് ആന്റണി ആലുങ്കല്‍ സംവിധാനം ചെയ്ത തിലക് സ്വന്തമാക്കി. പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള ഇരുപത്തയ്യായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം അഭിജിത് കൃഷ്ണ സംവിധാനം ചെയ്ത യൂഫോറിയ സ്വന്തമാക്കി. മികച്ച ഷോര്‍ട്ട് ഫിക്ഷന്‍ ചിത്രത്തിനുള്ള അമ്പതിനായിരും രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം സിദ്ധാര്‍ത്ഥ് ചൗഹാന്‍ സംവിധാനം ചെയ്ത പാപ നേടി. ഷോര്‍ട്ട് ഫിലിം വിഭാഗത്തിലെ പ്രത്യേക ജൂറി പരാമര്‍ശത്തിന് ജിഷ്ണു ശ്രീകണ്ഠന്‍ സംവിധാനം ചെയ്ത ദര്‍ബേഗുജേയും ജുങ് ഹ്യുങ് കിം സംവിധാനം ചെയ്ത ഡാഡി ഗ്രാന്‍ഡ്പാ ആന്‍ഡ് മൈ ലേഡിയും അര്‍ഹമായി.

മികച്ച ലോങ് ഡോക്യുമെന്ററിയായി ചന്ദ്രശേഖര്‍ റെഡ്ഢി സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ച കല്ക്കരിപ്പാടങ്ങളിലെ തൊഴിലാളികളുടെ കഥപറഞ്ഞ ഫയര്‍ ഫളൈസ് ഇന്‍ ദ ആബിസ് അര്‍ഹമായി. മികച്ച ഹ്രസ്വ ഡോക്യുമെന്ററിയായി ബിജു ടോപോ സംവിധാനം ചെയ്ത ഹണ്ട് അര്‍ഹമായപ്പോള്‍ മികച്ച ഛായാഗ്രാഹകനുള്ള പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരത്തിന് സ്ലീപിങ് സിറ്റീസിന്റെ ഛായാഗ്രാഹകരായ ഷൗനക് സെന്നും സലീംഖാനും നേടി. ലോങ് ഡോക്യുമെന്ററി വിഭാഗത്തിന് ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തിന് അമ്പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.

ലോങ് ഡോക്യുമെന്ററി വിഭാഗത്തിലെ പ്രത്യേക ജൂറി പുരസ്‌കാരത്തിന് സ്റ്റാന്‍സിന്‍ ഡോര്‍ജെ സംവിധാനം ചെയ്ത ഷെപ്പേഡ്‌സ് ഓഫ് ദ ഗ്ലേസിയേഴ്‌സും ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തിലെ പ്രത്യേക ജൂറി പരാമര്‍ശത്തിന് ഹാര്‍ദിക് മെഹ്ത സംവിധാനം ചെയ്ത ഫെയ്മസ് ഇന്‍ അഹമ്മദാബാദും അര്‍ഹമായി.

No comments:

Post a Comment